Wednesday 19 September 2012

ഒന്നാം ക്ലാസ്സുകാരി അക്ഷരം പഠിപ്പിച്ചപ്പോള്‍ !

സി. ഫിലോ പ്ലാക്കല്‍ .S .H

1992 എനിക്ക്  ഇടുക്കി ജില്ലയിലെ രാജമുടി എല്‍ .പി സ്കൂളില്‍ അധ്യാപികയായി സ്ഥിരനിയമനം ലഭിച്ച കാലം. ഒന്ന്, രണ്ടു  ക്ലാസ്സുകളില്‍ മലയാളം പഠിപ്പിക്കണം, കൂടാതെ മറ്റു വിഷയങ്ങളും .ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഞാനൊരു കാര്യം തിരിച്ചറിഞ്ഞു. എനിക്ക് മലയാളം എഴുതാന്‍ അറിയില്ല!.കുട്ടികള്‍ക്ക് മുമ്പില്‍ എന്റെ അക്ഷരം ബോര്‍ഡില്‍ കിടന്നു എന്നെ കൊഞ്ഞനം കുത്തി. അവരും ചോദിക്കുന്നു: "ടീച്ചറെ , അത് ഏതു അക്ഷരമാ?"
ഞാനത് ഉച്ചരിക്കുമ്പോഴെ അവരുടെ ചോദ്യം വീണ്ടും വരും.
ഞാന്‍ ഉരുകി. ഹൈറേഞ്ചിന്റെ ആ തണുത്ത അന്തരീക്ഷത്തിലും ഞാന്‍ വിയര്‍ത്തു .ആരുടെ മുന്‍പില്‍ ?! വെറും അഞ്ചും ആറും വയസ്സ്  മാത്രമുള്ള കുഞ്ഞുങ്ങളുടെ മുന്‍പില്‍ ..!
ഞാന്‍ തിരുവനന്തപുരം ഗവ. വിമന്‍സ് കോളേജില്‍ നിന്നും മലയാളത്തില്‍ എം.എ ബിരുദവും ബാംഗ്ലൂര്‍ യൂനിവേഴ്സിടിയില്‍ നിന്നും ഇംഗ്ലീഷില്‍ ബി. എഡും കഴിഞ്ഞു പഠിപ്പിക്കാനിറങ്ങിയവൾ!
മലയാളം എം.എ ക്ലാസ്സിലെ ഒരു സംഭവം എന്റെ ഓര്‍മയില്‍ തെളിഞ്ഞു . പ്രൊഫ. ഓ .എന്‍.വി കുറുപ്പ് സര്‍ ഞങ്ങളുടെ പരീക്ഷാ പേപ്പര്‍ തന്നു കൊണ്ടിരിക്കുന്നു .ഓരോ പേപ്പറും എടുത്തു വിശകലനം ചെയ്തിട്ടാണ് തരുന്നത്.എന്റെ പേപ്പര്‍ എടുത്തു ഉയര്‍ത്തി പിടിച്ചു സര്‍ ഒരു കമന്റ്‌ പറഞ്ഞു." ഫസ്റ്റ് റാങ്ക് കിട്ടേണ്ട പേപ്പര്‍ ആണിത് . ഇങ്ങനെ എഴുതിയാല്‍ വെറുമൊരു സെക്കന്റ്‌ ക്ലാസ് തന്നു അവരിത് തഴയും. ഈ അക്ഷരം നന്നാക്കണം."
അക്ഷരം നന്നാക്കാന്‍ ഞാന്‍ ആഗ്രഹിച്ചു , എനിക്ക് കഴിഞ്ഞില്ല.സാറിന്റെ വാക്ക് സത്യമായി. ഞാന്‍ സെക്കന്റ്‌ ക്ലാസ്സിലാണ് എം.എ പാസ്സായത്‌.
ഇതാ, ഇവിടെ ഈ കുഞ്ഞുങ്ങള്‍ എന്റെ അക്ഷരത്തെ കുറിച്ച് പറയുന്നു.
ഞാന്‍ അവരോടു ഒരു കാര്യം പറഞ്ഞു."മക്കളെ എന്റെ അക്ഷരം വളരെ മോശമാണ് . ഇനി എന്റെ അക്ഷരം നന്നാകില്ല . നിങ്ങളുടേത് നന്നാകും.ഒരു കാര്യം ചെയ്യണം നന്നായി ഉരുട്ടി,സമയമെടുത്ത്‌, ഭംഗിയായി എഴുതണം.അപ്പോള്‍ നിങ്ങളുടെ അക്ഷരം നക്ഷത്രം പോലെ പ്രകാശിക്കും"
അവര്‍ അങ്ങനെ ചെയ്യും,സ്ലെയിററ് എന്റെ അടുക്കല്‍ കൊണ്ട് വരും.ഞാന്‍ ശരിയിടുമ്പോള്‍ അവര്‍ തുള്ളിച്ചാടും. അവരില്‍ രണ്ടു പെണ്‍കുട്ടികള്‍ എന്നെ വിളിച്ചു, അവരുടെ ബെഞ്ചില്‍ എന്നെയുമിരുത്തി , ഇരു വശങ്ങളിലും ഇരുന്നു അക്ഷരമെഴുത്തിന്റെ പാഠങ്ങള്‍ പഠിപ്പിക്കുവാന്‍ തുടങ്ങി ." ടീച്ചറിന്റെ വിരല്‍ തന്നേ,ഞാന്‍ പഠിപ്പിക്കാം നന്നായി ഉരുട്ടി,സമയമെടുത്ത്‌, ഭംഗിയായി എഴുതണം.നക്ഷത്രം പോലെ തിളങ്ങട്ടെ ..ങാ ..അങ്ങനെ..ശരിയായി..ശരിയായി"
ആ ചെറിയ, വലിയ അധ്യാപകര്‍ എന്റെ അക്ഷരം ശരിയാക്കി തന്നു എന്ന് പറഞ്ഞാല്‍ മതിയല്ലോ.
ഇന്ന് എനിക്കറിയാം എന്റെ മുമ്പിലിരിക്കുന്ന കുഞ്ഞുങ്ങള്‍ എന്നെക്കാള്‍ വലിയവരാണെന്ന്! അത്ഭുതം കൂറുന്ന മിഴികളും വിടരുന്ന ഭാവനയും അവരെ ഏതോ ലോകത്തിലേക്ക്‌ ആനയിക്കുകയാണ്.അവരുടെ കണ്ണുകളിലും ചിരിയിലും പുതിയൊരു ലോകം പിറക്കുന്നത്‌ കണ്ടു യഥാര്‍ത്ഥത്തില്‍ സ്വയം മറന്നത് ഞാനാണ്-ഈ മലയാളം എം.എ ക്കാരി.!

വിഷ്ണുവിന് ഇന്ന് കണക്കു പരീക്ഷയാണ്! ..

സി. ഫിലോ പ്ലാക്കല്‍ .S .H

സ്കൂളില്‍ ക്രിസ്മസ് പരീക്ഷ നടന്നു കൊണ്ടിരിക്കുന്നു . അധ്യാപകരും കുട്ടികളും പതിവുപോലെ പള്ളിയില്‍ പോയി പ്രാര്‍ത്ഥിച്ചു സ്കൂളിലേക്ക്.അന്ന് രാവിലെ എനിക്ക് പരീക്ഷ ജോലിയില്ല .തിരക്കൊഴിഞ്ഞപ്പോള്‍ ഞാനും പള്ളിയിലെത്തി.
അവിടെ മാതാവിന്റെ രൂപത്തിന് മുന്പില്‍ അവിടവിടെ തിരുകി വച്ചിരിക്കുന്ന പേപ്പര്‍ കഷണങ്ങള്‍.വെറുതെ ഒന്നെടുത്തു .അതില്‍ ഇങ്ങനെ കുറിച്ചിരിക്കുന്നു:"അമ്മെ വിഷ്ണുവിന് ഇന്ന് കണക്കു പരീക്ഷയാണ് !.മറ്റു പേപ്പറുകളില്‍ ചിലതിലും ഞാന്‍ കണ്ണോടിച്ചു..എല്ലാം വെറും അപേക്ഷകള്‍ മാത്രം പേപ്പറുകള്‍ എല്ലാം തല്‍സ്ഥാനങ്ങളില്‍ തന്നെ ഞാനും തിരുകി.
എന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി. വിഷ്ണുവിന്റെ മുഖവും രൂപവും ഭാവവും പെരുമാറ്റവും..എല്ലാം മനസ്സില്‍ നിറഞ്ഞു . എന്നും വൈകുന്നേരം സ്കൂള്‍ വിട്ടു പരിശുദ്ധ അമ്മയുടെ ഈ സന്നിധിയില്‍ വന്നു നിന്ന് പ്രാര്‍ത്ഥിക്കുന്ന അവനെ ഈ അമ്മക്കറിയാം. കണക്കിലെ അവന്റെ പ്രയാസങ്ങളും അമ്മക്കറിയാം . ഈ ബോധ്യം അവനുണ്ട്.
എന്നും മദ്യപിച്ചു വന്നു വീട്ടില്‍ വലിയ ബഹളമുണ്ടാക്കുകയും, അമ്മയെ അതി ക്രൂരമായി ഉപദ്രവിക്കുകയും ചെയ്യുന്ന സ്വന്തം അച്ഛനില്‍ നിന്ന് ലഭിക്കാതെ പോയ സ്നേഹ വാത്സല്യങ്ങള്‍ ഈ മാതൃ സന്നിധിയില്‍ നിന്നാണ് അവനു ലഭിക്കുന്നത് .
എന്റെ മനസ് വിതുമ്പി: എന്റെ വിഷ്ണു നീ എത്ര വലിയവനാണ്‌ .
നാകപ്പുഴ സ്കൂളിലെ വെളുത്ത്, മെല്ലിച്ച ആ ഒമ്പതാം ക്ലാസുകാരന്‍ എനിക്ക് തന്ന അറിവ് വളരെ വലുതായിരുന്നു .
"സര്‍വ്വ ജ്ഞാനവും കര്‍ത്താവില്‍ നിന്നും വരുന്നു"(പ്രഭാ:1 /1 ) എന്ന് വിശുദ്ധ ഗ്രന്ഥം പഠിപ്പിക്കുന്നു. "തന്നെ സ്നേഹിക്കുന്നവര്‍ക്ക് അവിടുന്ന് ജ്ഞാനം നല്‍കുന്നു"(പ്രഭാ: 1 /10 ) ജ്ഞാനത്തിന്റെ ഉറവിടം ദൈവമാണ്." ദൈവം നല്‍കുന്നില്ലെങ്കില്‍ ജ്ഞാനം എനിക്ക് ലഭിക്കില്ല."(ജ്ഞാനം:8 /21 )
വിഷ്ണുവിന് ജ്ഞാനം ലഭിച്ചത് ദൈവത്തില്‍ നിന്നാണ് എന്ന് ഞാന്‍ തിരിച്ചറിഞ്ഞു. ദാവീദിന് ശേഷം ഇസ്രായേലില്‍ രാജാവായ സോളമനോട് കര്‍ത്താവ്‌ പറഞ്ഞു: " ഞാന്‍ നിനക്ക് ജ്ഞാനവും വിവേകവും നല്‍കുന്നു"(2  ദിന: 1 / 10 -12 )
അവിടെയിരുന്നപ്പോള്‍ എന്റെ മനസിലും പ്രാര്‍ത്ഥന നിറഞ്ഞു: " കര്‍ത്താവേ അങ്ങയുടെ മക്കളെ പഠിപ്പിക്കാന്‍ ജ്ഞാനവും വിവേകവും എനിക്ക് നല്കണമേ"

പെട്ടിപ്പുറത്തിരുന്നു താക്കോല്‍ ചുഴറ്റുന്ന അപ്പന്‍.!

സി. ഫിലോ പ്ലാക്കല്‍ .S .H

സ്കൂളിലെ പത്താം ക്ലാസ്സിലെ മോഡല്‍ എക്സാം പേപ്പര്‍ നോക്കുകയായിരുന്നു ഞാന്‍.മിക്കവരും സാമാന്യം നന്നായി എഴുതിയിട്ടുണ്ട്.എനിക്കും സന്തോഷം!.
ഇതിനിടയില്‍ നോക്കാന്‍ എടുത്ത പേപ്പര്‍ കണ്ടു ഞാന്‍ ആകെ പകച്ചു. ഒന്നും എഴുതിയിട്ടില്ല. എന്ത് പറ്റി?.! ഞാന്‍  പേര് നോക്കി .അമ്മു.ഒന്നും പഠിക്കാതെ ,ഒന്നും എഴുതാതെ ഇങ്ങനെ ഒരു പേപ്പര്‍.അതും മലയാളം !.ഈ കൊച്ചിന് എന്ത് പറ്റി.? ഇവളെ പഠിപ്പിക്കാന്‍ "വടി" ഇല്ലാതെ പറ്റില്ല. ഞാന്‍ തീരുമാനിച്ചു.
പിറ്റേന്ന് പേപ്പറുമായി ഞാന്‍ ക്ലാസ്സിലെത്തി. ചോദ്യ പേപ്പര്‍ വിശകലനം ചെയ്തു.ഇനി പേപ്പര്‍ കൊടുക്കണം. എല്ലാവരും അടക്കി പിടിച്ചിരിക്കുന്നു.
എന്റെ മുഖം ഗൌരവം പൂണ്ടു. അമ്മുവിന്‍റെ പേപ്പര്‍ എടുത്തു.ശൂന്യം ! ശുദ്ധ ശൂന്യം!.എന്ത്യേ അമ്മു ഇത്?
നിറഞ്ഞു തുളുമ്പുന്ന കണ്ണുകള്‍..കണ്ഠമിടറി അവള്‍ ഉറക്കെ പറഞ്ഞു."പുസ്തകങ്ങള്‍ വയ്ക്കുന്ന ഒരു പെട്ടി എനിക്കുണ്ട്..അന്ന് ആ ദിവസങ്ങളിലെല്ലാം പപ്പാ , കുടിച്ചു വന്നു , പെട്ടിപ്പുറത്തിരിക്കും. രാത്രി രണ്ടു മണി കഴിയാതെ അവിടെ നിന്നും എഴുന്നേല്‍ക്കില്ല...! ആ പെട്ടിയുടെ താക്കോല്‍ പപ്പാ കയ്യിലിട്ടു ചുഴറ്റിക്കൊണ്ടിരിക്കും. എന്നിട്ട് ബഹളം തന്നെ...ബഹളം ..എനിക്കൊന്നും വായിക്കാന്‍ കഴിഞ്ഞില്ല. ടീച്ചര്‍ ..കുറെ പുസ്തകങ്ങള്‍ പപ്പാ കത്തിച്ചും കളഞ്ഞു ..ഞാന്‍ എങ്ങനെ പഠിക്കും ? എനിക്ക് പരീക്ഷ എഴുതാന്‍ കഴിഞ്ഞില്ല .."
ക്ലാസ് മുഴുവന്‍ നിശബ്ദം!.നോക്കുമ്പോള്‍ എല്ലാവരും കരയുന്നു..എനിക്കും നിയത്രിക്കുവാന്‍ കഴിയുന്നില്ല..
പിന്നീടു ഞാന്‍ ഒരു കാര്യം മനസിലാക്കി. അപ്പച്ചന്റെ മദ്യപാനം മൂലം വേദന അനുഭവിക്കേണ്ടി വരുന്ന കുട്ടികളില്‍ ആദ്യത്തെ ആളായിരുന്നില്ല അമ്മു എന്ന്.! മിക്ക കുട്ടികളുടെയും വീടുകളില്‍ ഇത് തന്നെ ആണവസ്ഥ. വിളമ്പി വച്ച ഭക്ഷണം പോലും കഴിക്കാന്‍ പറ്റുന്നില്ല. അപ്പന്റെ വരവ് അറിയിച്ചു കൊണ്ടുള്ള ശബ്ദം അങ്ങകലെ കേള്‍ക്കുമ്പോഴേ , മരച്ചുവട്ടിലേക്ക് പായുന്ന അമ്മമാരും കുഞ്ഞുങ്ങളും..! എന്റെ മുമ്പിലിരുന്നു സാഹിത്യാഭ്യസനം ചെയ്യുന്ന കുട്ടികളുടെ അവസ്ഥയാണിത്.
"വീന്ഞ്ഞു പരിഹാസകനും, മദ്യം കലഹക്കാരനുമാണ്: അവയ്ക്ക് അടിമപ്പെടുന്നവന് വിവേകമില്ല."(സുഭാ: 20 / 1 ) "ചഷകങ്ങളില്‍ വീഞ്ഞ് ചെമന്നു തിളങ്ങി കവിഞ്ഞൊഴുകുന്നത് നോക്കിയിരിക്കരുത്; അവസാനം അത് പാമ്പിനെ പോലെ കടിക്കുകയും , അണലിയെ പോലെ കൊത്തുകയും ചെയ്യും "  (സുഭാ: 23 / 31 -32 )
ഈ സത്യം നമ്മുടെ ആളുകള്‍ തിരിച്ചറിഞ്ഞെങ്കില്‍....!!!